തെഹ്‌റാൻ: ഇസ്‌റാഈലിന്റെ തെക്കൻ മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയായി ഇറാന്റെ പ്രമുഖ നഗരങ്ങളിൽ ശക്തമായ തിരിച്ചടി നൽകിയതായി ഇസ്‌റാഈൽ അവകാശപ്പെട്ടു. ഇറാന്റെ തലസ്ഥാനമായ തെഹ്‌റാൻ, ഇസ്ഫഹാൻ, തബ്രീസ് എന്നീ നഗരങ്ങളിലാണ് ഇസ്‌റാഈൽ കനത്ത മിസൈലാക്രമണം നടത്തിയത്. ഇസ്‌റാഈലിന്റെ ഈ ആക്രമണം ഇറാന്റെ ഔദ്യോഗിക സൈനിക വിഭാഗമായ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന താല്ക്കാലിക ശാന്തത അവസാനിപ്പിച്ചുകൊണ്ടാണ് വീണ്ടും കടുത്ത സംഘർഷത്തിലേക്ക് പശ്ചിമേഷ്യ നീങ്ങുന്നത്. പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലടക്കം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രാദേശിക സമയം പുലർച്ചെ 4:13-നും 4:45-നും മധ്യേ തെഹ്‌റാനിൽ രണ്ട് വൻ സ്‌ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ ആക്രമണങ്ങൾ ജനവാസ മേഖലകളെയല്ല ലക്ഷ്യം വെച്ചതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം ശക്തമായതിനെ തുടർന്ന് തെഹ്‌റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും താല്ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ പശ്ചിമേഷ്യൻ മേഖലയിൽ വലിയ തോതിലുള്ള പ്രതിസന്ധിക്കാണ് ഈ നീക്കം വഴിതുറന്നിരിക്കുന്നത്.
















